Tuesday, April 24, 2012

സമരമേ നന്ദി

 തൊഴിലാളികളുടെ സമരം കൊണ്ട് കത്തി നിന്ന ചരിത്രം മഹാരാഷ്ട്രയുടെ തീഷ്ണമായ പാഠങ്ങളില്‍ ഒന്നാണ്.അതില്‍ പ്രധാനപ്പെട്ട നഗരം തന്നെയായിരുന്നു മുംബൈ.അവിടെയാണ് സമരം ചെയ്യുന്നവരെ ആറുമാസത്തോളം തടവിലിടുന്ന നിയമം സര്‍ക്കാര്‍ പാസാക്കിയിട്ടുള്ളത്.മുംബൈ ഉള്‍പ്പെടെയുള്ള നഗരത്തിന്റെ സമരവീര്യം ഇന്ന് ഗതകാല സ്മരണ മാത്രമാണ്.ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒരു കാലത്ത് വിറപ്പിച്ച നഗരം ഇന്ന് ആ നേതാവിനെപ്പോലെ തന്നെ ശീതകാലാവസ്ഥയിലാണ്.

മില്‍തൊഴിലാളികള്‍ എന്ന സംജ്ഞപോലും ഇന്നില്ലാതായിരിക്കുന്നു.ഒരു കാലത്ത് മില്‍ തൊഴിലാളികളുടെ പറുദീസയായിരുന്ന പരേല്‍ മുഴുവന്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പറുദീസയായിരിക്കുന്നു.തൊഴിലാളി സംഘടനാ ശക്തികൊണ്ട് പ്രക്ഷുബ്ധമായിരുന്ന ഇന്ന് മുംബൈ നഗരം ശാന്തമാണ്.തൊഴിലാളി നേതാക്കള്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് മുതലാളിമാരായി മാറിയിരിക്കുന്നു.പണ്ട് തൊഴിലാളികളുടെ പേരില്‍ കരസ്ഥമാക്കിയിരുന്ന ഓഫീസുകള്‍ ഇന്ന് തൊഴിലാളി നേതാക്കന്മാരുടെ കൈയിലാണ്.അതില്‍ മിക്കതും കോടിക്കണക്കിന് രുപയ്ക്ക് കൈമാറിക്കഴിഞ്ഞു.അക്കാര്യത്തെ ചോദ്യം ചെയ്യാന്‍ ഇന്ന് തൊഴിലാളി പോയിട്ട് ആരുമില്ല.പ്രതിരോധത്തിന്റെ എല്ലാ ശബ്ദങ്ങളും ഈ നഗരത്തില്‍ നിന്ന് എന്നെ ഒലിച്ചുപോയിരിക്കുന്നു.


അത്തരമൊരു കാലികാവസ്ഥയിലാണ് സര്‍ക്കാര്‍ സമരം ചെയ്യുന്നവരെ തടവറയിലേക്ക് ക്ഷണിക്കുന്ന നിയമം പാസാക്കിയിട്ടുള്ളത്.ഇക്കാര്യം തൊഴിലാളി വിരുദ്ധം തന്നെയാവാം.എന്നാല്‍ ഇക്കാര്യത്തിനെതിരെ ഒരു ചെറുശബ്ദം പോലും ഉയര്‍ന്നുപൊങ്ങിയിട്ടില്ല.അതിനുള്ള നട്ടെല്ല് ഒരു രാഷ്ട്രീയ നേതാവിനുമില്ല.സമരം ചെയ്യുന്നവരെ തടവിലടക്കുന്നത് കരിനിയമം തന്നെയാണെങ്കിലും അതിനെതിരെ ശബ്ദം ഉയര്‍ന്നുപൊങ്ങാത്തതെന്തെന്ന കാര്യത്തെപ്പറ്റിയാണ് നാം ഗൗരവമായി ആലോചിക്കേണ്ടത്.അത്രമാത്രം ശവപ്പറമ്പായിരിക്കുന്നു മുംബൈയുടെ പ്രതിരോധം.


ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എല്ലാ അര്‍ത്ഥത്തിലും അത് തന്നെയായി മാറിയിരിക്കുന്നു.ആഗോളീകരണത്തിന്റെ നാളില്‍ അക്കാര്യത്തെ സംരക്ഷിക്കാന്‍ ഉയര്‍ന്നു പൊങ്ങുന്ന നാവുകളെ അറുത്തു മാറ്റിക്കൊടുക്കുക ഭരണാധികാരികളുടെ ആഗ്രഹം തന്നെയാണ്.അത്തരം കാര്യത്തിന് വേണ്ടിയാണ് ഇത്തരം നിയമങ്ങള്‍ പടച്ചുണ്ടാക്കുന്നത്.പ്രതിഷേധത്തിന്റെ നാളുകള്‍ ഇല്ലാതായിരിക്കുന്നു.അഥവാ ഇനി അത്തരം സാഹസങ്ങള്‍ക്ക് ആരെങ്കിലും മുതിര്‍ന്നാല്‍ അവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ തടവറയുടെ നീണ്ട പാത വിരിച്ചിട്ടുണ്ടെന്ന് പുതിയ നിയമത്തിലുടെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.ഇത്തരമൊരു നിയമം യാതൊരു എതിര്‍പ്പുമില്ലാതെ നമ്മുടെ നിയമനിര്‍മ്മാണ സഭയില്‍ നിന്ന് പുറത്തെത്തുമ്പോള്‍ നമുക്ക് വേണ്ട ഒരു സാധാരണകാര്യമാണ് സംഭവിക്കുന്നതെന്ന തോന്നലാണ് ഉണ്ടാവുന്നത്.അടിയന്തിരാവസ്ഥയില്‍ ഉയര്‍ന്നുപൊങ്ങിയ മുദ്രാവാക്യം നാവടയ്ക്കൂ പണിയെടുക്കൂവെന്നതായിരുന്നു.അതിനെതിരെ എത്രയോ പേര്‍ തടവറ പുല്‍കിയിട്ടുണ്ട്.

അപമാനിതമാവുന്ന സമരങ്ങളും പ്രസ്ഥാനങ്ങളും നേതാക്കളും നിലനില്‍ക്കുന്നമ്പോള്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടാവുക സ്വാഭാവികമായി മാറുന്നു.എല്ലാം മാറുന്ന ലോകത്തില്‍ സമരത്തെപ്പോലും നിയമം കൊണ്ട് ഇല്ലാതാക്കമെന്നതായിരിക്കുന്നു.അതുകൊണ്ട് നമുക്ക് ഇത്തരം സാഹസങ്ങള്‍ക്കെതിരെ പ്രതിഷേധമുണ്ടെങ്കിലും ആരും കാണാതെ നമുക്കും കണ്ണടക്കാം



1 comment:

  1. പ്രതികരിക്കേണ്ടവരും, പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടവരും തന്നെ പ്രതിസ്ഥാനത്താവുമ്പോള്‍ 6 മാസം തടവ്‌ എന്ന ഈ നിയമം ഒരു തരത്തില്‍ അവര്‍ക്കുള്ള രക്ഷ കവചം കൂടിയാവുമല്ലോ.

    കാണരുത്...കേള്‍ക്കരുത്‌....പറയരുത്.....

    നമുക്ക് ഉള്‍വലിയാം... അരണ്ട വെളിച്ചമുള്ള നമ്മുടെ മാളങ്ങളിലേക്ക്...

    പ്രസാദ്‌ കെ ആര്‍
    കല്യാണ്‍ ഈസ്റ്റ്‌

    ReplyDelete