Monday, December 12, 2011

മരിയോ മിറാന്‍ഡ കലര്‍പ്പില്ലാത്ത വരയുടെ സൗന്ദര്യം


ഹാസ്യത്തെ പൂര്‍ണമായും അനാവരണം ചെയ്യാതെ നിഗൂഢമായി തന്റെ വരകളില്‍ കുടിയിരുത്തിയ മഹാനായ കുലപതിയായിരുന്നു മരിയോ മിറാന്‍ഡ. വരകളില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയ മിറാന്‍ഡ തന്നെത്തന്നെ അവയില്‍ കുടിയിരുത്തി. മരിയോ മിറാന്‍ഡ എന്ന് രേഖപ്പെടുത്തിയില്ലെങ്കിലും ഈ വര, ഈ കാര്‍ട്ടൂണ്‍, ഈ കാരിക്കേച്ചര്‍ ഇത് മരിയോ മിറാന്‍ഡയുടെതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ വരയും.

വരകളില്‍ എക്കാലവും പുതുമ സൂക്ഷിച്ചു അദ്ദേഹം. പോര്‍ച്ചുഗീസ്, ഗോവന്‍ സാംസ്‌കാരികധാരകളുടെ പാരമ്പര്യം വരകളിലൂടെ ലോകത്തിന് പകര്‍ന്നുനല്‍കി. ഇത് മിറാന്‍ഡയുടെ വരയെന്ന് കൊച്ചുകുട്ടി പോലും വിളിച്ചുപറയുന്നത്ര ലാളിത്യവും ആ വരകള്‍ക്ക് അവകാശപ്പെട്ടതാണ്.

ഗോവയുടെ പ്രകൃതിസൗന്ദര്യത്തോടൊപ്പം മുംബൈയുടെ പ്രാചീനതാ ഗന്ധവും അദ്ദേഹത്തിന്റെ വരകളില്‍ തങ്ങിനിന്നു. എത്രയോ പത്രങ്ങളില്‍ വരച്ച കാര്‍ട്ടൂണുകള്‍ക്കൊപ്പം പ്രകൃതിദൃശ്യങ്ങളുടെ കാരിക്കേച്ചറിലൂടെയും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു.

Sunday, December 4, 2011

ജെ.ഡെയും ജിഗ്നവോറയും

മുംബൈ ക്രൈംറിപ്പോര്‍ട്ടിംഗ് രംഗത്തെ ശ്രദ്ധേയമായ നാമമായിരുന്നു ജെ.ഡെ എന്ന ജ്യോതിര്‍മയി ഡെ.പവായില്‍ വെച്ച് ജൂണ്‍ 11 ന് പട്ടാപ്പകല്‍ വധിക്കപ്പെട്ടിട്ടും ആറുമാസം പിന്നിടാന്‍ ഏതാനും നാളുകള്‍ മാത്രം നിലനില്‍ക്കെ ഈ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം നമ്മെപ്പോലെ തന്നെ സ്‌കോട്ട്‌ലാന്‍ഡ്‌യാര്‍ഡിനെ വെല്ലുന്ന മുംബൈ പോലീസിനും അജ്ഞാതമായി തുടരുകയാണ്.കൊലപാതകവുമായി ബന്ധപ്പെട്ട് ഛോട്ടാഷക്കീലിനെയാണ് ആദ്യം സംശയിച്ചെങ്കിലും ഇപ്പോള്‍ മുംബൈ പോലീസ് നമ്മോട് സ്വകാര്യമായി പറയുന്നത് ഛോട്ടാരാജന്റെ ആളുകളാണ് ജെ.ഡെയെ കൊന്നതെന്നും അക്കാര്യവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ ഞങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നുമാണ്.ഇതില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകയായ ജിഗ്നവോറയും പങ്കാളിയാണ്  ഇക്കാര്യത്തില്‍ ഞങ്ങള്‍ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും നിങ്ങള്‍ പത്രപ്രവര്‍ത്തകര്‍ ജിഗ്നവോറയെ ഓര്‍ത്ത് ലജ്ജിക്കണമെന്നുമാണ് മുംബൈ പോലീസ് പറയുന്നത്.ഇക്കാര്യം സത്യമാണോ എന്നതാണ് കാര്യം.

ഇപ്പോള്‍ അപസര്‍പ്പകകഥയിലെ നായികയെപ്പോലെയാണ് ജിഗ്നവോറ.നാലോളം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര റോമിംഗ് സമ്പ്രദായം ഉള്‍പ്പെടെയുള്ള ഫോണുകള്‍ കൈവശമുള്ള,ഛോട്ടാരാജനുമായി എപ്പോഴും സംസാരിക്കാന്‍ കഴിയുന്ന പത്രപ്രവര്‍ത്തക എന്നൊക്കെയാണ് പോലീസ് പറയുന്നത്.ഒപ്പം പോലീസ് പറയുന്നു ജെ.ഡെ എഴുതിയ ഛോട്ടാരാജനെതിരെയുള്ള റിപ്പോര്‍ട്ടുകളെ സംബന്ധിച്ച എല്ലാ കാര്യവും ജിഗ്നേവോറ ഛോട്ടാരാജനെ അരിയിച്ചതിനെ തുടര്‍ന്നുണ്ടായ കോപതാപങ്ങളില്‍ നിന്നാണ് ജെ.ഡെയെ ഛോട്ടാരാജന്‍ വധിച്ചതെന്നുമാണ് .ഇക്കാര്യം കേട്ടാല്‍ തോന്നുക മുംബൈയിലെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍  ഛോട്ടാരാജനെ അറിയിക്കുക മാത്രമായിരുന്നു ഏഷ്യന്‍ ഏജ് പത്രത്തിന്റെ ഡപ്യൂട്ടി ബ്യുറോ ചീഫിന് ജോലി എന്നാണ്.എല്ലാ പത്രങ്ങള്‍ക്ക് ഇ-പേപ്പര്‍ സമ്പ്രദായം ഉള്ള കാര്യം ഛോട്ടാരാജന്  അറിയില്ലെന്നുണ്ടോ?. ഛോട്ടാരാജന്റെ ശ്രൃംഖലകള്‍ മുംബൈയില്‍ എല്ലായിടത്തും പടര്‍ന്ന് നില്‍ക്കുമ്പോള്‍ ഇക്കാര്യം വിളിച്ചറിയിക്കാന്‍ ജിഗ്നവോറയെ മാത്രം ഛോട്ടാരാജന്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്താണെന്ന കാര്യമാണ് മനസ്സിലാവാത്തത്.

ഛോട്ടാരാജന്റെ ഭാര്യ സുജാത നികല്‍ജെ ഉള്‍പ്പെടെയുള്ളവര്‍ മുംബൈ നഗരത്തില്‍ താമസിക്കുമ്പോള്‍ ജിഗ്നവോറയെ ഇത്രമാത്രം വിശ്വാസത്തിലെടുക്കാന്‍ എന്താണ് കാര്യമെന്ന് മുംബൈ പോലീസോ അല്ലെങ്കില്‍ ഛോട്ടാരാജനോ വെളിപ്പെടുത്തേണ്ടതുണ്ട്.ജെ.ഡെയെ കൊന്നതിന്റെ ലക്ഷ്യം കണ്ടെത്താന്‍ പെടാപാടുപെടുന്ന മുംബൈ പോലീസ് ഇനി ഇക്കാര്യത്തിന് തുനിഞ്ഞിറങ്ങുമോ എന്ന കാര്യം കാത്തിരുന്നു കാണാം.

Thursday, December 1, 2011

അജ്മല്‍കസബും കിഷന്‍ജിയും

മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിക്കുപോലുമില്ലാത്ത കനത്ത സുരക്ഷയില്‍ പാക്കിസ്ഥാന്‍ ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് ആര്‍തര്‍റോഡ് ജയിലില്‍ കഴിയുന്നു.സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് മുന്നുവര്‍ഷം കൊണ്ട് രാജ്യം നല്‍കിയ ജനകീയ സമ്പത്ത് അമ്പത് കോടിയിലധികമാണ്.അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയതുകൊണ്ടാണ് പാക്കിസ്ഥാന്‍ ഭീകരരാണ് മുംബൈ ആക്രമണത്തിന് പിന്നിലെന്ന് ബോദ്ധ്യമായെങ്കിലും കസബിനെ ഇത്രയും കാലം സംരക്ഷിക്കേണ്ട കാര്യമെന്തായിരുന്നുവെന്ന കാര്യമാണ് ബോദ്ധ്യമാകാത്തത്.

ഛത്രപതി ശിവാജി ടെര്‍മിനസില്‍ വെച്ച് അമ്പതിലധികം മനുഷ്യജീവിതങ്ങള്‍ക്ക് നേര്‍ക്ക് നിരയൊഴിക്കുമ്പോള്‍ ഒരു ജനതയോട് ഇത്രയധികം ക്രൂരത കാണിക്കുന്നത് ലോകം തന്നെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനിലൂടെ കണ്ടതാണ്.ഇക്കാര്യം കോടതിയും ദര്‍ശിച്ചതാണ്.എന്നാല്‍ ഇക്കാര്യത്തിന് പുറമെ അജ്മല്‍ അമീര്‍ കസബിനെതിരെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ടിക്കറ്റെടുക്കാതെ ഛത്രപതി ശിവാജി ടെര്‍മിനസില്‍ കയറി ഉള്‍പ്പെടെയുള്ള കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.അതൊക്കെ എന്തിനായിരുന്നു വെന്ന് ചോദിക്കരുത്.രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരാള്‍ക്ക് കോടതി നല്‍കേണ്ട പരമാവധി ശിക്ഷയായ വധശിക്ഷ മുംബൈ ഹൈക്കോടതി നല്‍കുകയും ചെയ്തു.കേസിപ്പോള്‍ സുപ്രീംകോടതിയിലാണ്.അതിന്മേല്‍ വിധി വരാന്‍ ഇനിയും നിരവധി നാളുകള്‍ എടുക്കും.അതിനുശേഷം രാഷ്ട്രപതിയുടെ ദയാഹരജിക്ക് കസബിന് സമീപിക്കുകയും ചെയ്യാം.അക്കാലയളവിലും ജനസമ്പത്ത് കസബിന് വേണ്ടി രാജ്യത്തിന് ഒഴുക്കേണ്ടി വരും.