Tuesday, October 11, 2011

അന്നാഹസാരെ നിലപാട് മാറ്റുമ്പോള്‍

അഴിമതിക്കെതിരെ കുരിശിയുദ്ധം നടത്തിയ അന്നാഹസാരെ തന്റെ നിലപാടുകളില്‍ നിന്ന് മലക്കം മറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ്സ് തുനിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെതിരെ തിരഞ്ഞെടുപ്പില്‍ വ്യാപകമായ പ്രചരണത്തിന് താന്‍ നേതൃത്വം നല്‍കുമെന്നാണ് അന്നാഹസാരെ വ്യക്തമാക്കിയത്.അന്നാഹസാരെയ്ക്ക് മനസ്സില്‍ വ്യക്തമായ രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും സര്‍വ്വതന്ത്രസ്വതന്ത്രന്‍ എന്ന ലേബലില്‍ നിന്ന് അന്നാഹസാരെ തന്നെ കുടഞ്ഞുതെറിപ്പിക്കുന്നതാണ് ഈ കാഴ്ചയിലിലുടെ കണ്ടത്.

അഴിമതി ശക്തമായി നമ്മുടെ സമുഹത്തില്‍ നിലനില്‍ക്കുന്നുണ്ട് അതിനെതിരെ ശക്തമായ ജനവികാരവും നിലനില്‍ക്കുന്നുണ്ട്.ആ പ്രവാഹത്തില്‍ ഉയര്‍ന്നുവന്ന മിശിഹായായാണ് അന്നാഹസാരെയെ ഇന്ത്യ കണ്ടിരുന്നത്.എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തട്ടിമാറ്റി കോണ്‍ഗ്രസ്സിനെതിരെ വ്യാപകമായ പ്രചരണത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കുമ്പോള്‍ അത് ഗുണകരമാവുക ബി.ജെ.പി എന്ന പ്രസ്ഥാനത്തിനാണെന്ന് എല്ലാവര്‍ക്കും വ്യക്തമായറിയാം.അഴിമതിയുടെ കൂത്തരങ്ങായ കോണ്‍ഗ്രസ്സിനെതിരെ സംസാരിക്കരുതെന്നല്ല വിവക്ഷ.എന്നാല്‍ എല്ലാവരും മനസ്സ് കൊണ്ട് അന്നാഹസാരെ എന്ന വ്യക്തിത്വത്തിനും ആ പ്രസ്ഥാനത്തിനും അകമഴിഞ്ഞ് പിന്തുണ നല്‍കിയ അനേകായിരങ്ങളെ വെല്ലുവിളിക്കുന്നത് പോലെയാണ് അന്നാഹസാരെ ഇപ്പോള്‍ സംസാരിക്കുന്നത്.


ബി.ജെ.പി ഇന്ത്യ ഭരിച്ചപ്പോള്‍ ശവപ്പെട്ടി കുംഭകോണം മുതല്‍ എല്ലാ അഴിമതിയുടെയും നിറകുടമായി ആ പ്രസ്ഥാനം വളരെ വേഗത്തില്‍ മാറിയിരുന്നു.കോണ്‍ഗ്രസ്സ് എത്രയോ കാലം കൊണ്ടാണ് കെട്ടുനാറിയതെങ്കില്‍ ബി.ജെ.പി അത് കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് അക്കാര്യം സാധിച്ചെടുക്കുകയായിരുന്നു.അത്തരമൊരു പ്രസ്ഥാനത്തിന് വേണ്ടിയാണ് അന്നാഹസാരെ ഇപ്പോള്‍ സംസാരിക്കുന്നത്.ഇതിനിടയില്‍ നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസിന്റെ ദസറാറാലിയില്‍ സര്‍സംഘചാലക് മോഹന്‍ഭഗത് വ്യക്തമാക്കിയത് ഡല്‍ഹിയിലെ രാംലീലമൈതാനിയില്‍ അന്നാഹസാരെ  നടത്തിയ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കാളിത്തം മുതല്‍ എല്ലാകാര്യങ്ങളിലും ആര്‍.എസ്.എസിന്റെ വ്യാപകമായ പിന്തുണ ഉണ്ടായിരുന്നെന്നാണ്.എന്നാല്‍ അന്നാഹസാരെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.തന്നെ കാണാന്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും എത്തിയിട്ടില്ലെന്നും തനിക്ക് ഇക്കാര്യം അറിയില്ലെന്നുമാണ് അന്നാഹസാരെ വ്യക്തമാക്കിയത്.എന്നാല്‍ അന്നാഹസാരെ സമരത്തിന്റെയും പ്രസ്ഥാനത്തിന്റെയും സൂത്രധാരനായ അരവിന്ദ് കേജരിവാളാണ് ഇക്കാര്യം വ്യക്തമാക്കേണ്ടത്.അന്നാഹസാരെക്ക് ഇക്കാര്യം അറിയില്ലായിരിക്കാം എന്നാല്‍ അഴിമതി സമരത്തിലെ സുത്രശാലിയായ കേജരിവാള്‍ എല്ലാ കാര്യവും അറിയും.മോഹന്‍ ഭഗവതിവിന്റെ നിശബ്ദ സാനിദ്ധ്യം അറിയുന്നതും അനുഭവിക്കുന്നതും കേജരിവാള്‍ തന്നെയായിരിക്കണം അയാള്‍ കാര്യങ്ങള്‍ വ്യക്തമാക്കട്ടെ.

എന്നാല്‍ ആര്‍.എസ്.എസ് പോലെ വലിയൊരു പ്രസ്ഥാനത്തിന്റെ സര്‍സംഘചാലകായ മോഹന്‍ ഭഗവതിനെപ്പോലെരാള്‍ക്ക് കളവ് പറയേണ്ട കാര്യമില്ല.അന്നാഹസാരെയെപ്പോലുള്ള വന്ദ്യ വയോധികനും അക്കാര്യത്തില്‍ കളവ് പറയേണ്ട കാര്യമില്ല.എന്നാല്‍ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഇടനിലക്കാരായ അരവിന്ദ് കേജരിവാളിനും മറ്റുള്ളവര്‍ക്കും പല താല്പര്യങ്ങളും ഉണ്ടായിരിക്കാം.ഇത്തരം താല്പര്യങ്ങളാണ് അന്നാഹസാരെ പോലും അറിയാതെ പല പ്രസ്താവനകളായി പുറത്തുവരുന്നത്.കോണ്‍ഗ്രസ്സിനെതിരെ പ്രചരണരംഗത്തിരങ്ങും എന്ന പ്രസ്താവന,ആര്‍.എസ്.എസിന്റെ രാഷ്ര്രടീയ പ്രസ്ഥാനമായ ബി.ജെ.പിക്ക് വേണ്ടിയാണെന്നത് പകല്‍ പോലെ വ്യക്തമാണ്.അന്നാഹസാരെ ഇത്തരമൊരു പ്രസ്താവന നടത്തിയതിന് പിന്നിലും മോഹന്‍ഭഗവതിന്റെ പ്രസ്താവനയ്ക്ക് പിന്നിലും ഇത്തരം രാഷ്ട്രീയ താല്പര്യങ്ങള്‍ ഉണ്ടാവാം.എന്നാല്‍ ഇന്ത്യ സ്വപ്‌നം കണ്ട വലിയ പ്രസ്ഥാനമാണ് ഒലിച്ചുപോകുന്നത്. ഇതില്‍ നിന്നെല്ലാം ചോര്‍ന്നുപോകുന്നത് ഓരോ പ്രസ്ഥാനത്തിലും സമൂഹം നിക്ഷേപിച്ച ആത്മാര്‍ത്ഥതയും സത്യസന്ധയുമാണ്.അതിനി അന്നാഹസാരെ വിചാരിച്ചാല്‍ പോലും തിരിച്ചുപിടിക്കാനാവില്ല.ജയ് ഹിന്ദ് പറഞ്ഞ് അവസാനിപ്പിക്കാനേ ആവൂ.

2 comments:

  1. 'ദീപസ്തംഭം മഹാസ്ചര്യം നമുക്കും കിട്ടണം പണം' അത്രേയുള്ളൂ ഒക്കെ.

    ReplyDelete
  2. സമരത്തിനെ പിന്തുണക്കുന്നവര്‍ ഇങ്ങനെ ഒരു വശം കണ്ടുകാണില്ല...

    ReplyDelete